അര ലിറ്ററിന്റെ 783 കുപ്പി; 400 ലിറ്ററോളം വരുന്ന വ്യാജമദ്യം, ഹരിപ്പാട് എക്സൈസ് വേട്ട, ഒരാൾ അറസ്റ്റിൽ



 ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് വിദേശനിർമ്മിത വ്യാജ മദ്യ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 400 ലിറ്ററോളം വരുന്ന വ്യാജ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ എക്സൈസ് ഒരാളെ പിടികൂടി. എരീക്കാവ് പോച്ചത്തറയിൽ സരസ്വതി നിലയത്തിൽ നിന്നും ചേപ്പാട് പള്ളിക്ക് എതിർവശം വാടകയ്ക്ക് താമസിക്കുന്ന സുധീന്ദ്രലാലിനെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ നിർമ്മിത വ്യാജമദ്യം പിടികൂടിയത്.

അര ലിറ്ററിന്റെ 783 കുപ്പി വിദേശ നിർമ്മിത വ്യാജമദ്യം ഇവിടെ നിന്നും എക്സൈസ് കണ്ടെത്തി. വ്യാജമദ്യം നിർമ്മിക്കുന്ന മോട്ടോർ ഘടിപ്പിച്ച മെഷീനും കുപ്പിയുടെ സീലിംഗ് മെഷീനും കണ്ടെത്തി. കൂടാതെ പല വിദേശമദ്യങ്ങളുടെ സ്റ്റിക്കറുകൾ, ഹോളോഗ്രം സീലിംഗ് സ്റ്റിക്കർ, അയ്യായിരത്തോളം കുപ്പികൾ, മദ്യത്തിന് നിറം നൽകുന്ന രാസവസ്തുവായ കാരമൽ, കന്നാസുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. മൂന്നുമാസമായി ഇവിടെ താമസിച്ച് വ്യാജ മദ്യ നിർമ്മാണം നടത്തി വരികയായിരുന്നു.ഒന്നരവർഷമായി ഇയാൾ വ്യാജമദ്യം നിർമിക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവിടെ റെയ്ഡ് നടത്തിയതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ എസ് പറഞ്ഞു. ഇയാളുടെ സഹായികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എക്സൈസ് പറഞ്ഞു. ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡ് സിഐ മഹേഷ് എമ്മിൻ്റെ നേതൃത്വത്തിൽ, പ്രിവന്റി ഓഫീസർ ഗോപകുമാർ, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി, ദിലീഷ്, സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രശ്മി എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
Previous Post Next Post