ഒന്നൊഴിയുമ്പോള്‍ മറ്റൊന്നെന്നപോലെ ബ്രിട്ടനെ കൊടുങ്കാറ്റുകള്‍ വേട്ടയാടാന്‍ ഒരുങ്ങുകയാണ്. മണിക്കൂറില്‍ 90 മൈല്‍ വേഗതയുള്ള കീരണ്‍ കൊടുങ്കാറ്റ് ബ്രിട്ടനില്‍ ആഞ്ഞടിക്കാന്‍ പോകുന്നു എന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴയും പേമാരിയുംഉണ്ടാകും. തെക്കന്‍ഇംഗ്ലണ്ട്, തെക്ക് പടിഞ്ഞാറന്‍ വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, മദ്ധ്യം തെക്ക് കിഴക്കന്‍ സ്‌കോട്ട്‌ലാന്ദ് എന്നിവിടങ്ങളില്‍ വരുന്ന വ്യാഴാഴ്ച്ച വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക.
കനത്ത മഴയായിരിക്കും കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടാവുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40 മുതല്‍ 60 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കും. വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും വെള്ളപ്പൊക്കെത്തില്‍ മുങ്ങിയേക്കും എന്നും ഡ്രൈവിംഗ് സാഹചര്യം മോശമായിരിക്കും എന്നും സൂചിപ്പിക്കുന്ന യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. അതുപോലെ പലയിടങ്ങളിലും വൈദ്യൂതി വിതരണം തടസ്സപ്പെടും. സ്‌കോട്ട്‌ലാന്‍ഡില്‍ വെള്ളപ്പൊക്കത്തില്‍ ജീവാപായം ഉണ്ടായേക്കാം എന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കാലാവസ്ഥ പ്രതികൂലമാകുമെന്ന കണക്കുകൂട്ടലില്‍ കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 72 മണിക്കൂര്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഈ ആഴ്ച്ചയില്‍ ഓരോ ദിവസം കഴിയുമ്പോഴും കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ദമാകുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച്ച വലിയൊരു ന്യുനമര്‍ദ്ദം യു കെയുടെ ആകാശത്ത് എത്തിയിരിക്കും. കീരണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റ് ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും വെയ്ല്‍സിലും കനത്ത മഴയ്ക്ക് വഴിതെളിക്കും.
കീരണ്‍ കൊടുങ്കാറ്റിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്ത് മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ ആഞ്ഞടിക്കും എന്നാണ് മെറ്റ് ഓഫീസിലെ ഡെപ്യുട്ടി ചീഫ് മെറ്റിരിയോളജിസ്റ്റ് ക്രിസ് ആല്‍മോണ്ട് പറയുന്നത്. ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മൈല്‍ വരെയുമാകാം. കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് നീങ്ങുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വരെയായി കുറയും. ഈ ന്യുനമര്‍ദ്ധം യു കെയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്കും കാരണമാകും.
ഇപ്പോള്‍ തന്നെ ഈറനണിഞ്ഞ മണ്ണില്‍ കനത്ത മഴ വീഴുന്നതോടെ വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ മഴയില്‍ ബോഗ്നോര്‍ റിംഗ്‌സിലെ കാരവാന്‍ പാര്‍ക്ക് വെള്ളത്തിനടിയിലായിരുന്നു. കൂടാതെ സ്ഥലത്തെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍ പാര്‍ക്കും വെള്ളത്തില്‍ മുങ്ങി. വെസ്റ്റ് സസ്സെക്‌സിലെ ലിറ്റില്‍ഹാംപ്ടണില്‍ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.