നിയമസഭാ കൈയാങ്കളി കേസ്; ഇ.പി ജയരാജനും വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി


തിരുവനന്തപുരം : നിയമസഭാ കൈയാങ്കളി കേസിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും മന്ത്രി വി ശിവൻകുട്ടിയും കോടതിയിൽ ഹാജരായി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് ഞങ്ങൾക്ക് എതിരെ മാത്രമായിരുന്നു കേസെന്ന് ഇ പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ യു.ഡി.എഫിന്റെ എം.എൽ.എമാർ വലിയ അതിക്രമമാണ് കാണിച്ചത്.

 സ്ത്രീകൾക്ക് നേരെ കൈയേറ്റം, എം.എൽ.എമാർക്ക് നേരെ കൈയേറ്റം, ശിവൻകുട്ടിക്കെതിരെ കൈയേറ്റം. അങ്ങനെ കൈയേറ്റം നടത്തിയതിനെതിരെ പൂർണമായും നിരാകരിച്ച് ഏകപക്ഷീയമായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് നിയമസഭാ നടപടി ക്രമം അലങ്കോലപ്പെടുത്തി. അതിന്റെ മേലെ പരാതികൾ പോയി. കേസിന്റെ തുടർച്ചയായാണ് കോടതിയിൽ പോയതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കേസിൽ തുടരന്വേഷണം എന്ന ക്രൈം ബ്രാഞ്ചിന്റെ ആവശ്യം അംഗീകരിക്കുകയും തുടരന്വേഷണം നടത്തി വരികയുമാണ്. വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി ജയരാജൻ തുടങ്ങിയവർ അടക്കം ആറു പ്രതികളാണ് കേസിലുള്ളത്.

 കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടത് മുൻ എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാ ഗോപി എന്നിവരും തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
Previous Post Next Post