നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി സർക്കാർ; പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ


കൊച്ചി : നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ.

 ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും.

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച വർഷങ്ങളുടെ ആവശ്യം ഇനിയും സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും 140 കീമിൽ അധികം ഉളള ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി ആശങ്കകൾ നിലനിൽക്കെയാണ് സീറ്റ് ബെൽറ്റ് ആവശ്യം, ക്യാമറ നിർബന്ധമാക്കലുമെന്നും ബസ് ഉടമകൾ പറയുന്നു.

 1ന് മുൻപ് സംസ്ഥാനത്തെ മുഴുവൻ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നാണ് സംഘടനകൾ ഒന്നടങ്കം പറയുന്നത്. ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ എല്ലാ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന. 

 25ന് സമര പരിപാടികൾ ആലോചിക്കാനുളള യോഗം തിരുവനന്തപുരത്ത് ചേരും. ഇപ്പോഴത്തെ സർക്കാർ നിലപാടിനോട് ഒരു നിലയ്ക്കും യോജിക്കാനാകില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.
Previous Post Next Post