ജനസാഗരം തീര്‍ത്ത് മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യറാലി; പലസ്തീനില്‍ കാണുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ശശി തരൂർ



കോഴിക്കോട്: പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യറാലി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് പലസ്തീന്‍ മനുഷ്യാവകാശ മഹാറാലി എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്. പലസ്തീന്‍ ജനതയോട് ഇന്ത്യ എക്കാലവും പുലര്‍ത്തിയ അനുഭാവത്തിന്റെ പ്രഖ്യാപനം കൂടിയായി മാറി കടപ്പുറത്തെ ജനസാഗരം. ബാനറുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.ലോകമെമ്പാടും നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളുടെ ഭാഗമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി മനുഷ്യാവകാശ മഹാറാലി സംഘടിപ്പിച്ചത്. പലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.പശ്ചിമേഷ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും അവിടെ നിന്നുവരുന്ന മരണക്കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി പറഞ്ഞു. പശ്ചിമേഷ്യയില്‍ സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പലസ്തീനില്‍ കാണുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു. യുദ്ധ നിയമങ്ങളുടെ ലംഘനങ്ങളാണ് ഗാസയില്‍ കാണുന്നത്.


ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എല്ലാം ഇസ്രയേല്‍ നിര്‍ത്തി. എന്നിട്ട് ഗാസയില്‍ ആക്രമണം നടത്തുമെന്നും ഉടന്‍ അവിടം വിട്ടുപോകാനും ആവശ്യപ്പെടുന്നു. ഇന്ധനമില്ലാതെ വ്യക്തികള്‍ എങ്ങനെയാണ് ഗാസയില്‍നിന്ന് പുറപ്പെടുക, 19 ദിവസത്തെ യുദ്ധത്തില്‍ ഏതാണ്ട് 70 ലോറികള്‍ മാത്രമേ റഫ അതിര്‍ത്തിവഴി സഹായങ്ങളെത്തിച്ചുള്ളൂ. അതിന്റെ 20 ഇരട്ടിയിലേറെ ഓരോ ദിവസവും അവിടെ ആവശ്യമുണ്ട്. ആശുപത്രികള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കാതെ ബുദ്ധിമുട്ടിക്കുന്നു.

മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിന് വേണ്ടി നില്‍ക്കുന്ന ലീഗ് ഈ റാലി സംഘടിപ്പിക്കുമ്പോള്‍ ഇത് വെറും മുസ്ലിം വിഷയമാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുയടെയും മതം ചോദിച്ചിട്ടല്ല. പലസ്തീനില്‍ ജനങ്ങളില്‍ ഒന്ന് രണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തില്‍ മരിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു. പലസ്തീനയില്‍ ജനീവ കണ്‍വന്‍ഷന്റെ നിയമങ്ങള്‍ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രയേല്‍ ലംഘിക്കുകയാണ്. ഗാസയിലും ലബനനിലും വെസ്റ്റ് ബാങ്കിലുമെല്ലാം ഇസ്രയേല്‍ നിരവധി പേരെ കൊന്നൊടുക്കി. 'ഇരുമ്പിന്റെ വാള്‍' എന്നാണ് ഇസ്രയേല്‍ ഈ ഓപ്പറേഷനു നല്‍കിയിരിക്കുന്ന പേര്. എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ മുക്കിയ വാളാണിതെന്ന് തരൂര്‍ ചോദിച്ചു.

ഗാന്ധിയുടെ കാലം മുതല്‍ ഇന്ത്യ പലസ്തീനൊപ്പമാണ്. പലസ്തീന്‍ അറബികളുടെ ഭൂമിയാണ്. അവിടെ കൈയേറുന്ന ഇസ്രയേല്‍ നടപടി തെറ്റാണ്. നെഹ്‌റുവും ഇന്ധിരാഗാന്ധിയും എല്ലാം ആ നിലപാട് സ്വീകരിച്ചവരാണ്. താന്‍ യുഎന്നില്‍ ജോലിചെയ്തിരുന്ന സമയത്ത് യാസര്‍ അറഫാത്തിനെ പലതവണ കാണാന്‍ അവസരമുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം ഇന്ധിരാഗാന്ധിയെ നന്ദിയോടെ സ്മരിച്ചുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. എല്ലാവരെയും സ്വീകരിക്കുന്ന, എല്ലാവരും ഒരുമിച്ചു ജീവിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജൂതരെ സ്‌നേഹത്തോടെയാണ് നാം സ്വീകരിച്ചത്. ലോകത്ത് അഭയാര്‍ഥികളായെത്തിയ ജൂതര്‍ക്കെതിരേ ഒരു തരത്തിലുള്ള വിവേചനവും കാണിക്കാത്ത ഒരേയൊരു നാട് കേരളം മാത്രമേയുള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ ഭരണകൂടത്തെ വെള്ള പൂശാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വതന്ത്ര പലസ്തീന്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

ഗാസയില്‍ നടക്കുന്നത് മനുഷ്യക്കുരുതിയാണ്. പലസ്തീന്‍ ജനതയുടേത് ചെറുത്തുനില്പാണ്. ഇന്ത്യന്‍ ജനത എക്കാലവും പലസ്തീനൊപ്പമായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ത്തു. പലസ്തീന്‍ ജനതയുടേത് ജീവിക്കാനുള്ള ചെറുത്തുനില്‍പ്. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമാണ് ഇസ്രയേല്‍. ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ ഭീകരതയെ കൂട്ടുപിടിക്കുന്നവരാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Previous Post Next Post