കിഴക്കൻ കാറ്റിന്‍റെ സ്വാധീനം; സംസ്ഥാനത്ത് ശക്തമായ മഴയെത്തുന്നു, 9 ജില്ലകളിൽ യെല്ലോ അലേർട്ട്



 തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെയും വടക്ക് കിഴക്കൻ കാറ്റിന്‍റെയും സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നും, വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെയും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഉയർന്ന തിരമാലാ ജാഗ്രതാ നിർദേശമുണ്ടെങ്കിലും മത്സ്യബന്ധനത്തിന് വിലക്കില്ല.ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ, വടക്ക് കിഴക്കൻ കാറ്റിന്‍റെ സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നവംബർ 1 നും നവംബർ 3 മുതൽ 5 വരെയും സംസ്ഥാനക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേർട്ട്

  • 01 - 11 - 2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 03 - 11 - 2023 : കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
  • 04 -11 - 2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 05 - 11 - 2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ


എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

നവംബർ 01 മുതൽ 05 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 01 - 11 - 2023 (ഇന്ന്) രാത്രി 11:30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.2 മുതൽ 2.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമായേക്കാവുന്നതിനാൽ അപകട മേഖലകളിലുള്ളവർ നിർദേശാനുസരണം മാറി താമസിക്കണം.

മത്സ്യത്തൊഴിലാളികൾ ബോട്ട്, വള്ളം മുതലായവ യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ട് സുരക്ഷിതമായി സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുച്ചാൽ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പൊതുജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Previous Post Next Post