ശബരിമല പാതയിൽ രക്ഷകനായെത്തി, അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവറുടെ പേഴ്‌സുമായി മുങ്ങാൻ ശ്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ



പത്തനംതിട്ട: അപകടത്തിൽപെട്ട ശബരിമല തീർഥാടക വാഹനത്തിലെ ഡ്രൈവറുടെ പേഴ്സ് തട്ടിയെടുത്തുമുങ്ങാൻ ശ്രമിച്ച മറ്റൊരു വാഹന ഡ്രൈവർ പിടിയിലായി. തീർത്ഥാടകവാഹനം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനെന്ന വ്യാജേനയെത്തിയയാൾ വാഹനത്തിന്റെ ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് മോഷ്ടിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടശ്ശേരിക്കര പോലീസ് പ്രതിയെ ഉടനടി പിടികൂടി. തിരുവനന്തപുരം അരുവിക്കര ഇടമൺ മുകൾ മുക്കുവിള വീട്ടിൽ ഗിരീഷ് കുമാറാ(44)ണ് അറസ്റ്റിലായത്.പുലർച്ചെ 5.30 ന് ശേഷമാണ് ശബരിമലക്കുള്ള യാത്രാമദ്ധ്യേ തിരുവനന്തപുരം മലയൻകീഴ് സ്വദേശികൾ സഞ്ചരിച്ച കാർ വിളക്കുവഞ്ചിക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടം നടന്നപ്പോൾ തന്നെ നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിൽനിന്നും ഫോണിൽ വടശ്ശേരിക്കര പോലീസിനെ അറിയിച്ചു. തുടർന്ന് വടശ്ശേരിക്കര എസ്എച്ച്ഒ എസ്ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിളക്കുവഞ്ചിയിലുള്ള പോലീസ് എയ്ഡ്പോസ്റ്റിന് 500 മീറ്റർ അകലെ റോഡിനു ഇടതുവശം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്.ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കൊന്നും പറ്റിയിരുന്നില്ല. കാർ ഓടിച്ച മലയൻകീഴ് മച്ചനാട് വിജയസദനം വീട്ടിൽ വിജയ(58)ന്റെ പണമടങ്ങിയ പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. പേഴ്സിൽ 4540 രൂപയാണ് ഉണ്ടായിരുന്നത്.

അപകടത്തിനുശേഷം കാറിൽനിന്നും ഇരുവരും പുറത്തിറങ്ങി നിന്നപ്പോൾ, ശബരിമലയിൽനിന്നുംവന്ന കുടിവെള്ള ടാങ്കർ നിർത്തി ഡ്രൈവർ ഇറങ്ങി ഇവർക്കരികിലേക്കെത്തി. തുടർന്ന്, ഇയാൾ സഹായിക്കാനെന്ന വ്യാജേന കാർ ഡ്രൈവറുടെ ശരീരത്തിൽ തപ്പുകയും മറ്റും ചെയ്തു. പിന്നീടാണ് പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്.

ടാങ്കർ പെട്ടെന്ന് ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും, കാർ ഡ്രൈവർ ബഹളം വച്ചതിനാൽ അപകടം അറിഞ്ഞ് ഓടിക്കൂടിയവർ തടഞ്ഞുനിർത്തുകയായിരുന്നു. അപകടവിവരമറിഞ്ഞെത്തിയ പോലീസിനോട് കാർ ഡ്രൈവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടാങ്കർ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും പേഴ്സ് ഇയാളിൽനിന്നും കണ്ടെത്തുകയും ചെയ്തു. ഗിരീഷിനെതിരെ മോഷണക്കുറ്റത്തിന് വടശ്ശേരിക്കര പോലീസ് കേസെടുത്തുഅപകടത്തിൽ കേടുപാട് സംഭവിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരക്കെത്തിച്ചു.
.കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് വിജയൻ അയൽവാസി രവിയുമായി ശബരിമല ദർശനത്തിന് പുറപ്പെട്ടത്. ഉറക്കക്ഷീണം കാരണമാവാം വണ്ടി നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞതെന്ന് കരുതുന്നു. മോഷണക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് സംഘത്തിൽ എസ് ഐക്കൊപ്പം സി പി ഓമാരായ ഉമേഷ്‌ ടി നായർ , ജിബിൻ ജോസഫ് എന്നിവരാണുണ്ടായിരുന്നത്.അപകടത്തിൽ കേടുപാട് സംഭവിച്ച കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരക്കെത്തിച്ചു.
Previous Post Next Post