വീഴ്ചകൾ നിരവധി.. പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും ലക്ഷങ്ങൾ പിഴ ചുമത്തി റിസര്‍വ് ബാങ്ക്


 
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. പ്രവര്‍ത്തന ചട്ടങ്ങളില്‍ വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് റിസർവ് ബാങ്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി. ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ്, മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 72 ലക്ഷം രൂപ, ഫെഡറല്‍ ബാങ്കിന് 30 ലക്ഷം രൂപ, കൊശമറ്റം ഫിനാന്‍സിന് 13.38 ലക്ഷം, മെഴ്‌സിഡെസ് ബെന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസിന് 10 ലക്ഷം രൂപയുമാണ് പിഴ ലഭിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രവർത്തന ചട്ടങ്ങളിൽ നിരവധി വീഴ്ചകൾ നടത്തിയതായി റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ചില ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്ക് പാലിക്കുന്നതിലും ബാങ്കിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. എം.സി.എല്‍.ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശനിരക്ക് വ്യക്തമാക്കുന്നതിലും ബാങ്കിന് ശ്രദ്ധക്കുറവുണ്ടായെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തി.

50,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകളില്‍ (ഡി.ഡി) പര്‍ച്ചേസറുടെ പേര് ചേര്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്കിന് പിഴ ചുമത്തിയത്. കെ‌വൈ‌സി മാനദണ്ഡങ്ങളിലെ ചില വ്യവസ്ഥകൾ ഫെഡറൽ ബാങ്ക് ലംഘിച്ചതായി റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. 2021-22ല്‍ ചില വായ്പാ അക്കൗണ്ടുകളില്‍ 75 ശതമാനമെന്ന ലോണ്‍-ടു-വാല്യു ചട്ടം പാലിക്കാത്തതിനാണ് കൊശമറ്റം ഫിനാന്‍സിനെതിരെ നടപടി.
Previous Post Next Post