ബഹ്റൈനില്‍ വ്യാപക പരിശോധന; ഒരാഴ്ചയ്ക്കിടെ 183 നിയമലംഘകരെ നാടുകടത്തി

 


മനാമ: തൊഴില്‍ നിയമലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്തുന്നതിനുള്ള പരിശോധനയും നാടുകടത്തലും ബഹ്‌റൈനില്‍ ഊര്‍ജിതമാക്കി. ഒരാഴ്ചയ്ക്കിടെ 1,656 പരിശോധനാ കാമ്പെയ്നുകളും സന്ദര്‍ശനങ്ങളും നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.2023 നവംബര്‍ 19 മുതല്‍ 25 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും കേന്ദ്രങ്ങളില്‍ പരിശോധന് നടത്തിയത്. പരിശോധനയില്‍ മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന 67 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 183 നിയമലംഘകരെയാണ് നാടുകടത്തിയത്.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്റൈനിലെ റെസിഡന്‍സി നിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. പിടിയിലായവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വാണിജ്യസ്ഥാപനങ്ങളിലാണ് 1,656 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ഇതിനു പുറമേ 23 സംയുക്ത പരിശോധനാ കാമ്പെയ്നുകളും സംഘടിപ്പിച്ചു. തലസ്ഥാന നഗരിയിലെ ഗവര്‍ണറേറ്റില്‍ 13 സന്ദര്‍ശനങ്ങളും മുഹറഖ് ഗവര്‍ണറേറ്റില്‍ നാലും വടക്കന്‍, തെക്കന്‍ ഗവര്‍ണറേറ്റുകളില്‍ മൂന്നു വീതവും സംയുക്ത പരിശോധന നടത്തി.

Previous Post Next Post