ബംഗളൂരു : ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരവും ജയത്തോടെ അവസാനിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇന്ത്യ. അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാനമത്സരം ഇന്ന് ബംഗളൂരുവിലാണ്. ഈ മാസം 10ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ടി 20യാണ് ഇന്ത്യന്‍ യുവനിരയുടെ അടുത്ത ലക്ഷ്യം.
ഓസീസിനെതിരെ മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ സ്പിന്നര്‍മാര്‍ നടത്തിയത്. റായ്പുരില്‍ നടന്ന നാലാംമത്സരത്തില്‍ 20 റൺസിനാണ് ജയിച്ചത്. മുന്‍നിര ബാറ്റര്‍മാര്‍ പതറിയപ്പോള്‍ റിങ്കു സിങ്ങും പരമ്പരയിലെ ആദ്യകളിക്ക് ഇറങ്ങിയ ജിതേഷ് ശര്‍മയുമാണ് മികച്ച സ്‌കോറിലെത്തിച്ചത്. ബൗളിങ് നിരയില്‍ അക്ഷര്‍ പട്ടേലും രവി ബിഷ്ണോയിയും ഉള്‍പ്പെട്ട സ്പിന്‍നിരയാണ് തിളങ്ങിയത്.
ബംഗളൂരുവും റണ്ണൊഴുകുന്ന പിച്ചാണ്. ഐപിഎല്ലിലെ മിക്ക കളികളിലും 180ന് മുകളിലായിരുന്നു സ്‌കോര്‍. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് ഇടംകിട്ടിയേക്കും. തിലക് വര്‍മയും തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഓസീസ് ടീമിലും മാറ്റങ്ങളുണ്ടായേക്കും.