കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’.. 36 ദിവസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയത്…


 

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോർട്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിൽ മൊഴി നൽകി. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്.

കുഞ്ഞ് ജനിച്ചപ്പോൾ തന്നെ ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നില്ല. വൃക്ക സംബന്ധമായ അസുഖം കുട്ടിയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർ ചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ സാഹചര്യമില്ലെന്നും അമ്മ പൊലീസിൽ മൊഴി നൽകി. മൂത്ത ഒരു കുട്ടി കൂടി ഇവർക്കുണ്ട്. അതിനൊപ്പം രോഗം ബാധിച്ച ഈ കുട്ടിയെക്കൂടി വളർത്താൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുരിത പൊലീസിനോടു പറഞ്ഞത്. പുറത്തു നിന്ന് വന്നൊരാൾ പിൻവാതിലിലൂടെ വീടിനുള്ളിൽ കയറി കുട്ടിയെ എടുത്തുകൊണ്ടു പോയി എന്ന് എല്ലാവരും സംശയിക്കുമെന്ന് കരുതിയതായും സുരിത പറഞ്ഞു.

ഇന്നു പുലർച്ചെയാണ് സുരിത–സജി ദമ്പതികളുടെ 36 ദിവസം പ്രായമായ ശ്രീദേവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വല്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Previous Post Next Post