രാഹുല്‍ഗാന്ധിയെ കാണാതെ സിറോ മലബാര്‍ സഭാ നേതൃത്വം; മാർ ആലഞ്ചേരിയും മാർ താഴത്തും വിട്ടുനിന്നു


കൊച്ചി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം കേരള കത്തോലിക്ക മെത്രാന്‍ സമിതി ( കെസിബിസി ) ആസ്ഥാനത്ത് വിവിധ സഭകളിലെ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് സിറോ മലബാര്‍ സഭയുടെ ബിഷപ്പുമാര്‍ വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. സിറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് പിആര്‍ഒ ഫാദര്‍ ആന്റണി വടക്കേക്കരയാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി, കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോള്‍ കണ്ണൂക്കാടന്‍ കെസിബിസിയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് രാഹുല്‍ഗാന്ധിയെ സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൈസ്തവ സഭ വിഭാഗമായ സിറോ മലബാര്‍ സഭയുടെ വിട്ടു നില്‍ക്കലിന്റെ പിന്നില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഹുല്‍ഗാന്ധി കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയടക്കം ഏഴു മെത്രാന്‍മാരുമായാണ് ചര്‍ച്ച നടത്തിയത്. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കേരള ലാറ്റിന്‍ കാത്തലിക് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ത്തോമാ സഭ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാര്‍ ബര്‍ണബാസ്, ഓര്‍ത്തഡോക്‌സ് സഭയില്‍നിന്ന് യൂഹാനോന്‍ മാര്‍ പോളികാര്‍പസ്, യാക്കോബായ സഭയില്‍നിന്ന് മാത്യൂസ് മാര്‍ അന്തീമോസ്,. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി, സിറോ മലബാര്‍ സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കര എന്നിവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ മാത്യു കുഴല്‍നാടന്‍, റോജി എം ജോണ്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
Previous Post Next Post