മിശ്രവിവാഹ പരാമർശം; ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായം, സംഘപരിവാറും ഇത് തന്നെ പറയുന്നു: എംബി രാജേഷ്


കൊച്ചി: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ ഇതിനെ കണക്കാക്കുന്നുള്ളൂ എന്നാണ് എം ബി രാജേഷ് കോഫി വിത്ത് അരുണിലൂടെ പ്രതികരിച്ചത്.

'സമൂഹത്തിലുള്ള അങ്ങേയറ്റം പിന്തിരപ്പനായ, ഈ ലോകവും സമൂഹവും ഇത്രയും മാറിയെന്ന് അറിയാത്ത ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ്. സങ്കുചിതവും പ്രതിലോമകരമായ മനോഭാവം പുലർത്തുന്നവരുടെ നിലപാടാണിത്. ഇത് തന്നെയാണ് സംഘപരിവാറും പറഞ്ഞുകൊണ്ടിരിക്കുന്നത്. ലൗജിഹാദെന്ന പേരിൽ കാലങ്ങളായി അവർ പറയുന്നത് ഇത് തന്നെയാണ്'. എം ബി രാജേഷ് പറയുന്നു.
 'സമസ്തയുടെ നിലപാടായി ഈ പ്രസ്താവനയെ കണക്കാക്കുന്നില്ല. സമസ്ത അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്ന് കരുതുന്നില്ല. കേരളത്തിൽ നവോത്ഥാന കാലം മുതൽ മിശ്രവിവാഹം ഉണ്ട്. ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ ഇത് കാണുന്നുള്ളൂ. ഇത്തരം നിലപാട് ആരെടുത്താലും അംഗീകരിക്കാനാകില്ല. മിശ്രവിവാഹം നടത്തിയതുകൊണ്ട് മതനിരാസം ആകണമെന്നില്ല. ഇതിനെല്ലാം ഭരണഘടന അനുവാദം നൽകുന്നുണ്ട്'. നിലപാട് വ്യക്തമാക്കി മന്ത്രി.

മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നു. ഹിന്ദു - മുസ്ലിം വിവാഹം നടന്നാൽ മതേതരത്തമായെന്നാണ് അവർ കരുതുന്നു. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നാണ് നാസർ ഫൈസി പറഞ്ഞത്. പരാമർശം വിവാദമായതോടെ തട്ടിക്കൊണ്ടു പോകും എന്നല്ല പ്രണയം നടിച്ച് വശത്താക്കി വിവാഹം ചെയ്യുമെന്നാണ് ഉദ്ദേശിച്ചതെന്ന് നാസർ ഫൈസി തിരുത്തിയിരുന്നു. വലിയ തരത്തിലുള്ള വിമർശനങ്ങളാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ ഉയരുന്നത്.


Previous Post Next Post