കോട്ടക്കല്‍ നഗരസഭയില്‍ ലീഗിന് ഭരണം നഷ്ടമായി; LDF പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥിക്ക് വിജയം



മലപ്പുറം : കോട്ടയ്ക്കല്‍ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പരാജയം. ലീഗ് വിമത സ്ഥാനാര്‍ഥിയായ പിഎം മുഹസിന എല്‍.ഡി.എഫ് പിന്തുണയോടെ വിജയിച്ചു. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ആറ് മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പതിനഞ്ച് വോട്ടുകള്‍ വിമത സ്ഥാനാര്‍ഥിയായ മുഹസിനക്ക് ലഭിച്ചത്. ഔദ്യോഗിക സ്ഥാനാര്‍ഥിയായ ഡോ. അനീഷയ്ക്ക് ലഭിച്ചത് പതിമൂന്ന് വോട്ടുകളാണ്. ഇടതുപക്ഷ അംഗങ്ങള്‍ വിമത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു.

ബുഷ്‌റയെ കൂടാതെ വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവച്ചിരുന്നു. ജില്ലാ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി. ഏറെനാളായി കോട്ടക്കല്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വിഭാഗീയത രൂക്ഷമാണ്.

കക്ഷി നില: ആകെ സീറ്റ് 32, മുസ് ലിം ലീഗ് 21, സി.പി.എം 9, ബി.ജെ.പി 2.
Previous Post Next Post