പത്തനംതിട്ട: ശബരിമലയിൽ മകര വിളക്കിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ തിരുവാഭരണ ഘോഷയാത്രക്കുള്ള ക്രമീകരണങ്ങൾ പന്തളത്തും ആരംഭിച്ചു. 13 നാണ് പന്തളത്തുനിന്ന് ആചാരപൂർവം ഘോഷയാത്ര ആരംഭിക്കുന്നത്. തിരുവാഭരണ പാത വഴി മകര വിളക്ക് ദിനമായ 15 ന് വൈകീട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. ആചാര വരവേൽപ്പിനുശേഷം തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നാണ് മകര ജ്യോതി ദർശനം.പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍നിന്നുമാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.
തിരുവാഭരണപേടകങ്ങൾ ആദ്യ ദിനം അയിരൂർ പുതിയ കാവ് ദേവീ ക്ഷേത്രത്തിലാണ്
വിശ്രമിക്കുന്നത്. രാത്രി അവിടെ വിശ്രമിച്ച് പുലർച്ചെ യാത്ര തുടർന്ന് രണ്ടാം ദിവസം രാത്രിയൊടെ ളാഹ സത്രത്തിൽ എത്തും. മൂന്നാം ദിനം തുടരുന്ന യാത്ര വൈകീട്ടോടെ സന്നിധാനത്തേക്ക് പ്രവേശിക്കും.
തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു നിർദേശിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കാനന പാതകള്‍ തെളിയിക്കുന്ന ജോലികള്‍ ജനുവരി 10 നകം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഘോഷയാത്രാ പാതയിലും സന്നിധാനത്തും പോലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത്ത് പറഞ്ഞു. ഘോഷയാത്ര ദിവസം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും. ഘോഷയാത്രയ്ക്ക് അകമ്പടിയായി എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉള്‍പ്പടെയുള്ള ടീമിനെ സജ്ജമാക്കും. പന്തളം ഭാഗത്ത് ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഘോഷയാത്ര കടന്നുപോകുന്ന പാതകളില്‍ ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സ്ഥലങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.ആംബുലന്‍സോടു കൂടിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് സജ്ജമാക്കും. ഘോഷയാത്രയോടൊപ്പം എലിഫന്‍റ് സ്‌ക്വാഡിനെ വനംവകുപ്പ് നിയോഗിക്കും. ളാഹ, വടശ്ശേരിക്കര എന്നിവിടങ്ങളിലെ സത്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചു. കുളിക്കടവുകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായും പിഡബ്ല്യുഡി റോഡുകള്‍ വൃത്തിയാക്കിയതായും താത്കാലിക പാലം, തെരുവ് വിളക്കുകള്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായും വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.15 ന് പുലർച്ചെ അവിടെനിന്ന് യാത്ര തുടർന്ന്, വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തിച്ചേരും.
13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എംകെ അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും. പന്തളം രാജകുടുംബാംഗം മരിച്ചതിനാൽ ഇക്കൊല്ലം തിരുവാഭരണ പേടകത്തെ രാജ പ്രതിനിധി അനുഗമിക്കില്ല.