ബൈക്കിലിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചു, ദാരുണാന്ത്യം; പ്രതി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി



 തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശ്ശാലയിൽ യുവാവ് കാറിടിച്ച് മരിച്ച കേസിലെ പ്രതി അമൽ ദേവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. അഞ്ചാലി കോണം സ്വദേശി അമൽ ദേവ് പാറശ്ശാല പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. വ്യാഴാഴ്ച രാത്രി അമൽ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ചാണ് പാറശ്ശാല സ്വദേശി സജികുമാർ മരിച്ചത്. അമൽ ദേവ് മദ്യപിച്ച് ബാറിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിക്ക് പറ്റിയ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കവേ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.നിയന്ത്രണം വിട്ട കാർ ഇടിച്ച് കടയുടെ മുന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന സജികുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം നാഗർകോവിൽ ദേശീയ പാതയിൽ പാറശാല - പവതിയാൻവിളയിൽ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ബേക്കറിയിലെ ജീവനക്കാരനെ രാത്രിയിലെ ജോലി കഴിഞ്ഞ് കൊണ്ടുപോകാനായി ബേക്കറിയുടെ മുന്നിൽ ബൈക്കിൽ കാത്തു നില്‍ക്കുകയായിരുന്നു സജികുമാർ. അതിനിടെ കാർ നിയന്ത്രണം വിട്ട് ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ശേഷം എതിർഭാഗത്തുള്ള കടയുടെ വശത്ത്  ഇടിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സജികുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 

Previous Post Next Post