യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് പുലർച്ചെയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടുതവണ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുൽ കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു വീണ്ടും മെഡിക്കല്‍ പരിശോധന നടത്താൻ നിര്‍ദേശം നൽകിയത്. വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നാണ് റിപ്പോർട്ട്.
രാഹുലിന് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി രാഹുൽ പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്നാണ് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ അറിയിച്ചത്.