മണർകാട് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു



 മണർകാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുഴിപുരയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യു (23), വിജയപുരം വടവാതൂർ ശാന്തിഗ്രാം കോളനി ഭാഗത്ത് പുളിമൂട്ടിൽ വീട്ടിൽ  കണ്ണൻ എന്ന് വിളിക്കുന്ന അരുൺ.ഡി (37), മണർകാട് ഐരാറ്റുനട ഭാഗത്ത് പാലക്കുഴിയിൽ വീട്ടിൽ മെൻസൺ.എസ് (22), മണർകാട് ഐരാറ്റുനട ഭാഗത്ത് പാലക്കശേരിൽ വീട്ടിൽ ഷാലു പി.എസ് (23) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി വടവാതൂർ കുരിശു കവലയ്ക്ക് സമീപം വച്ച്   വടവാതൂരിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വടവാതൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ റബർ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവ് ഇരുപതാം തീയതി രാത്രി 10:30 മണിയോടുകൂടി വടവാതൂർ കുരിശു കവലയ്ക്ക് സമീപം ബൈക്കുമായി റോഡിൽനിന്ന സമയം പെട്ടി ഓട്ടോറിക്ഷയിൽ എത്തിയ ഇവർ ഇവിടെ നിൽക്കുന്നതിനെ ചൊല്ലി യുവാവിനെ ചോദ്യം ചെയ്യുകയും, മർദ്ദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കയ്യിൽ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി  പിടികൂടുകയായിരുന്നു. പ്രിൻസ് മാത്യു, മെൻസൺ, ഷാലു എന്നിവർ മണർകാട് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സുരേഷ് കെ.ആർ, സി.പി.ഓ മാരായ അനൂപ്.ആർ, ജിജോ തോമസ്‌, അനീഷ് കുമാർ, പത്മകുമാർ, സതീഷ്, ലിജോ സക്കറിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
Previous Post Next Post