യുഎഇ ചന്ദ്രനിലേക്ക് യാത്രികനെ അയക്കുന്നു; ചാന്ദ്രനിലയം നിര്‍മിക്കും



അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനും തീരുമാനിച്ചു. നാസയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള ബഹിരാകാശ പദ്ധതിയിലാണ് യുഎഇ അംഗമാവുന്നത്.നാസയുടെ ലൂണാര്‍ ഗേറ്റ്വേ സ്റ്റേഷനില്‍ യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കൊപ്പമാണ് യുഎഇയും പങ്കാളിത്തം പ്രഖ്യാപിച്ചത്. നാസയും യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും (എംബിആര്‍എസ്സി) ചന്ദ്രനിലേക്ക് പോകുന്നതിനുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.

യുഎഇയുടെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചന്ദ്രനിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു ഓപറേഷന്‍ സെന്ററും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനായി മറ്റൊരു കേന്ദ്രവും നിര്‍മിക്കും. ചാന്ദ്ര ബഹിരാകാശ നിലയത്തിന് ആവശ്യമായ ശാസ്ത്രജ്ഞരെയും സാങ്കേതികജ്ഞാനവും മറ്റ് അറിവുകളും യുഎഇ ലഭ്യമാക്കും. സുരക്ഷിതമായ ബഹിരാകാശയാത്ര ഉറപ്പാക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി കേന്ദ്രം മാറും.

പരിശീലന കേന്ദ്രത്തിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2025ലും ചന്ദ്രനിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രം 2030ലും തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുശാസ്ത്രരംഗത്ത് ശ്രദ്ധേയമായ പ്രോജക്ടുകളോടെ പുതുവര്‍ഷം ആരംഭിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പങ്കുവച്ചു. ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ആഗോള ശാസ്ത്ര ഉദ്യമത്തില്‍ നാസയുമായി സഹകരിച്ച് കാനഡ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്‌ക്കൊപ്പം യുഎഇയും ഭാഗവാക്കാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചാന്ദ്ര ബഹിരാകാശ നിലയം മനുഷ്യരാശിയുടെ ചന്ദ്രനിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. ചൊവ്വ ദൗത്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്ലാറ്റ്‌ഫോമായി ഇത് വര്‍ത്തിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.ചന്ദ്രനു ചുറ്റുമുള്ള മനുഷ്യരാശിയുടെ ആദ്യത്തെ ബഹിരാകാശ നിലയമായി വര്‍ത്തിക്കുന്ന ചരിത്രപരമായ ലൂണാര്‍ ഗേറ്റ്വേയിലേക്ക് യുഎഇയുടെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഗേറ്റ്വേ ലൂണാര്‍ ബഹിരാകാശ നിലയത്തിന്റെ വികസന ദൗത്യത്തില്‍ പങ്കുചേരുന്ന വേളയില്‍ യുഎഇയുടെ നേതൃത്വത്തെയും ജനങ്ങളെയും അറബ് ലോകത്തെയും അഭിനന്ദിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസ്താവിച്ചു.21ാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളിലൊന്നായി പദ്ധതി മാറുമെന്നും 2030ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ യുഎഇ പൗരനും അറബ് ബഹിരാകാശ സഞ്ചാരിയും ചന്ദ്രനിലേക്ക് യാത്ര ചെയ്യുമെന്നും ഷെയ്ഖ് ഹംദാന്‍ പ്രത്യാശിച്ചു. ഈ പദ്ധതിയിലൂടെ, 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് വീണ്ടുമെത്തിക്കുന്നതില്‍ യുഎഇ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Previous Post Next Post