ആലപ്പുഴ ചെട്ടികുളങ്ങര കുംഭഭരണി: 15ന് രണ്ട് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചു



ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കുംഭഭരണി മഹോത്സവം 15നാണ് നടക്കുക. ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ച മഹോത്സവമാണ് അന്നേ ദിവസം നടക്കുന്നത്. ഈ വർഷം 15 കുത്തിയോട്ടങ്ങളാണ് വഴിപാടായി സമർപ്പിക്കുന്നത്. 15ന് പുലർച്ചെ നാലുമണിയോടെ വീടുകളിൽനിന്ന് കുത്തിയോട്ട ഘോഷയാത്ര ആരംഭിക്കും. ആറരയോടെ കുത്തിയോട്ട ഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിച്ചേരും.

കുത്തിയോട്ടങ്ങൾ നിയന്ത്രിക്കാനായി 13 കരകളിൽ നിന്നായി 130 വളണ്ടിയേഴ്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് കുത്തിയോട്ടങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും ചടങ്ങുകൾ പൂർത്തീകരിക്കുന്നതും. ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഓരോ കരകളുടെയും ആസ്ഥാനത്തുനിന്ന് കെട്ടുകാഴ്ചകളുടെ വരവ് ആരംഭിക്കും. കരകളുടെ ക്രമം അനുസരിച്ചു, വൈകിട്ട് അഞ്ചരയോടെ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. ഓരോ കെട്ടുകാഴ്ചകൾക്കും ക്ഷേത്രത്തിൽ പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്.

ആറ് കുതിരകൾ, അഞ്ച് തേരുകൾ, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നിവയാണ് കരകളിൽനിന്ന് എഴുന്നള്ളിക്കുന്ന കെട്ടുകാഴ്ചകൾ. ഇവ പൂർണമായും കാഴ്ചക്കണ്ടത്തിൽ എത്തിയ ശേഷം ക്ഷേത്രത്തിൽ ദീപാരാധന നടക്കും. എട്ട് മണിക്ക് ശേഷം ദേവസ്വം ബോർഡ് എല്ലാ വർഷവും കരകൾക്ക് നൽകിവരുന്ന ഗ്രാൻഡ് വിതരണം നടക്കും. മന്ത്രി സജി ചെറിയാൻ ഗ്രാൻഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാത്രി 10:30 മുതൽ മേജർസെറ്റ് കഥകളി, പുലർച്ചെ മൂന്നുമുതൽ വേലകളി എന്നിവ നടക്കും. പുലർച്ചെ നാലിനാണ് ദേവിയുടെ എഴുന്നള്ളത്ത്.

Previous Post Next Post