മദ്യപന്മാർക്ക് സങ്കടവാർത്ത; സംസ്ഥാനത്ത് മദ്യവില വീണ്ടും കൂടും, 200 കോടി അധികം പിരിക്കാൻ സർക്കാർ



 തിരുവനന്തപുരം: മദ്യപന്മാർക്ക് നിരാശ സമ്മാനിച്ച് സംസ്ഥാന ബജറ്റ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലിറ്ററിന് 10 രൂപ വർധിക്കും. ഗാലനേജ് ഫീ ആയി ലിറ്ററിന് 10 രൂപ കൂടി ചുമത്താനാണ് സർക്കാർ തീരുമാനം. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാൽ ആണ് സംസ്ഥാന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ വർധന നടപ്പാക്കും.

"സംസ്ഥാനത്ത് വിൽപന നടത്തുന്ന ഇന്ത്യൻ നിർമിച വിദേശമദ്യത്തിന്മേൽ ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീ ചുമത്തുന്നതിന് അബ്കാരി നിയമം അനുവദിക്കുന്നുണ്ട്. ആയതു ലിറ്ററിന് 10 രൂപയായി നിശ്ചയിക്കുന്നു. ഇതുവഴി 200 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു"- മന്ത്രി കെഎൻ ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു.

മുൻ വർഷത്തെ സംസ്ഥാന ബജറ്റിനെ തുടർന്നും മദ്യവില കൂടിയിരുന്നു. അന്ന് മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ആണ് ഏർപ്പെടുത്തിയത്. ഇതോടെ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിച്ചു. ദുർബല വിഭാഗങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണ് സർക്കാർ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.


Previous Post Next Post