തൃശൂരിനൊരു കേന്ദ്ര മന്ത്രി'; വിവിധയിടങ്ങളിൽ ചുവരെഴുത്തുകളുമായി പ്രചാരണം കൊഴുപ്പിച്ച് ബിജെപി



കേന്ദ്ര മന്ത്രി വാഗ്ദാനവുമായി തൃശൂരിൽ ബിജെപി പ്രവർത്തകരുടെ ചുവരെഴുത്ത്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട മണലൂർ നിയമസഭ മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് ചുവരെഴുത്ത്. തൃശൂരിൽ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ചുവരെഴുത്തുകളുമായി ബിജെപി പ്രവർത്തകരുടെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായത്. തൃശൂരിനൊരു കേന്ദ്ര മന്ത്രി, മോദിയുടെ ഗ്യാരണ്ടി എന്നിങ്ങനെയാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ഥാനാർത്ഥിയെ ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ സുരേഷ് ഗോപിയുടെ പേര് ചുവരെഴുത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

തൃശൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്ന വാഗ്ദാനം ചുവരെഴുത്തുകളിലൂടെ പറയാതെ പറയുകയാണ് ബിജെപി പ്രവർത്തകർ. തൃശൂരിൽ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ചുകൊണ്ട് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടതിന് പിന്നാലെയാണ് ചുവരെഴുത്ത് പ്രചാരണം ആരംഭിച്ചത്. എന്തായാലും ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ഇത്തവണ പോരാട്ടം കനക്കും


ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ ലോക്‌സഭ മണ്ഡലത്തിലെ മതിലുകളിൽ താമര ചിൻഹനം വരച്ചതുകൊണ്ടാണ് ബിജെപി ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കമിട്ടത്. സുരേഷ് ഗോപിയാണ് ചുവരെഴുത്ത് പ്രചാരണം ഉദ്ഘാടനം ചെയ്തത്. പേര് പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർത്ഥിയുടെ ചിഹ്നം മാത്രം വരച്ചുകൊണ്ടായിരുന്നു പ്രചാരണ പരിപാടി ആരംഭിച്ചത്. കണിമംഗലം വലിയാലുക്കലിലാണ് ഉദ്ഘാടനം നടന്നത്. രാജ്യമൊട്ടാകെ താമര തരംഗമാകും, അത് തൃശൂരിലും ഉണ്ടാകും. രാജ്യത്തിൻറെ വിശ്വാസം കേരളത്തിൻറെ കൂടി വിശ്വാസം ആയി മാറിയാൽ കേരളത്തിനും അതിൻറെ പങ്കുപറ്റാനാകുമെന്നും അതിൻറെ ഗുണമുണ്ടാകുമെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

Previous Post Next Post