മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി; വഴിയോരക്കട തകർത്തു.

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കട തകർത്ത ശേഷം തോട്ടംമേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. നാട്ടുകാരാണ് റോഡരികിൽ നിന്നും പടയപ്പയെ തുരത്തിയത്. പടയപ്പയുടെ സ്വഭാവത്തിൽ അടുത്തിടെ മാറ്റം പ്രകടമായിരുന്നു. അക്രമസ്വഭാവം കാണിക്കുന്നതാണ് നാട്ടുകാരെ പേടിപ്പെടുത്തുന്നത്. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കാൻ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാർ മേഖലകളിൽ വീണ്ടും കാട്ടാനക്കൂട്ടം  ഇറങ്ങിയത്. 

മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എംപി നിരാഹാര സമരം നടത്തിയിരുന്നു. പടയപ്പ ഉൾപ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആർആർടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡീൻ കുര്യാക്കോസ് എംപിയുടെ സമരത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. സമരം രാഷ്ട്രീയ താൽപ്പര്യത്തോടെയെന്നായിരുന്നു സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിന്റെ പ്രതികരണം.
Previous Post Next Post