ഒന്നുകിൽ പൊളിക്കണം, അല്ലങ്കിൽ പണിയണം; കോട്ടയത്തെ ആകാശപാത പകുതി പണിത കിറ്റ്കോയേയും എതിർകക്ഷിയാക്കി കോട്ടയത്തെ ഓൺലൈൻ മാധ്യമത്തിൻ്റെ നിർണ്ണായക നീക്കം ഹൈക്കോടതിയിൽ;... ഹർജി അനുവദിച്ച് ഉത്തരവായതിന് പിന്നാലെ കളക്ടറും കിറ്റ്കോ അധികൃതരും ആകാശപാത പരിശോധിക്കാനെത്തി


 കോട്ടയം: എട്ട് വർഷമായി കോട്ടയം നഗരമധ്യത്തിൽ പകുതി പണിത് മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് നിൽക്കുന്ന ആകാശപാത ഒന്നുകിൽ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണം. അല്ലങ്കിൽ പൊളിച്ച് കളയണം ഈ അവശ്യം ഉന്നയിച്ച് 2022 ലാണ് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയേ സമീപിച്ചത്.

സംസ്ഥാന സർക്കാരിനേയും റോഡ് സേഫ്റ്റി അതോറിറ്റിയേയും, ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.

തുടർന്ന് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചതിനേ തുടർന്ന് പണി പൂർത്തിയാക്കാം എന്ന നിലപാട് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചു. എന്നാൽ നിലവിൽ പകുതി പണിത് നിർത്തിയിരിക്കുന്ന ആകാശപാതയുടെ ബലം പരിശോധിക്കണമെന്നും അതിന് ശേഷമേ പണിയാവൂ എന്ന തടസഹർജി തേർഡ് ഐ ന്യൂസ് ഹൈക്കോതിയിൽ നൽകി. ഇതേ തുടർന്ന് ആകാശപാതയുടെ ബലം പരിശോധിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ ഹൈക്കോടതി പാലക്കാട്  ഐഐടി യോട് നിർദ്ദേശിച്ചു.

ആകാശപാതയുടെ ബലം പരിശോധിച്ച റിപ്പോർട്ട് കഴിഞ്ഞ മാസം പാലക്കാട് ഐഐടി ഹൈക്കോടതിക്ക് സമർപ്പിച്ചതിന് പിന്നാലെയാണ് ആകാശപാതയുടെ നിർമാണം നടത്തിയ കിറ്റ്ക്കോയേയും എതിർ കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജി അനുവദിച്ച് ഉത്തരവായതിന് പിന്നാലെയാണ് നാറ്റ് പാക്ക് തയ്യാറാക്കിയിരിക്കുന്ന രൂപകല്പന പ്രകാരമുള്ള നിർമ്മാണ സാധ്യതകൾ പരിശോധിക്കാൻ
കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്ക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പിഡബ്ല്യുഡി , പോലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ആകാശപാത പരിശോധിച്ചത്.

 6 ലിഫ്റ്റുകളും, 3 ഗോവണികളുമാണ് രൂപകൽപനയിൽ ഉള്ളത്. ഇവ നിർമ്മിക്കുമ്പോൾ നിലവിലുള്ള റോഡിൻ്റെ ഘടനക്ക് ഉണ്ടാകുന്ന മാറ്റമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്.

നിലവിൽ റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന തരത്തിൽ നിർമ്മാണങ്ങൾ ഒതുങ്ങുമോ എന്നതും, കൂടാത അധികമായി സ്ഥലം വേണ്ടിവന്നാൽ അത് തിരക്കേറിയ റോഡിൻ്റെ ഗതാഗതത്തെ ഏങ്ങനെ ബാധിക്കുമെന്നതും സംഘം പരിഗണിക്കുന്നുണ്ട്.

ആകാശപാതയുടെ മുകളിലേക്ക് കയറാൻ എസ്കലേറ്റർ, നടകൾ, ലിഫ്റ്റ് ഇവയിൽ ഏതാണ് ഉചിതമെന്നും, എവിടെയാണ് ഇവ നിർമിക്കേണ്ടതെന്നുമാണ് ഇവർ പരിശോധിക്കുന്നത്.

2015 ൽ 2:10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട്  ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.

ഇതേ തുടർന്നാണ് സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കി ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി ആവശ്യമില്ലേൽ പൊളിച്ച് കളഞ്ഞു കൂടേ എന്ന് വാക്കാൽ പരാമർശവും നടത്തിയിരുന്നു.

കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധകൃഷ്ണനും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ. രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി
Previous Post Next Post