കേന്ദ്ര സർവകലാശാലയിലെ ലൈംഗികാതിക്രമ പരാതി; തിരിച്ചെടുത്ത അധ്യാപകൻ ഇഫ്തികറിനു വീണ്ടും സസ്പെൻഷൻ




കാസർക്കോട്: പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതിയിൽ അധ്യാപകൻ ഡോ. ഇഫ്തികർ അഹമ്മദിനു വീണ്ടും സസ്പെൻഷൻ. സംഭവത്തിൽ നേരത്തെ സസ്പെൻഷനിലായിരുന്ന ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായ ഇഫ്തികറിനെ കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ തിരിച്ചെടുത്തിരുന്നു.
എന്നാൽ നടപടിയിൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് അധ്യാപകനെ വീണ്ടും സസ്പെൻഡ് ചെയ്തത്.

സർവകലാശാല നിൽക്കുന്ന ഹോസ്ദുർഗ് താലൂക്കിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ. ഈ ജാമ്യ വ്യവസ്ഥ സർവകലാശാലയെ അറിയിച്ചില്ലെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

എംഎ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥികളാണ് പരാതിയുമായി നേരത്തെ രംഗത്തെത്തിയത്. പരീക്ഷയ്ക്കിടെ തല കറഞ്ഞി വീണ വിദ്യാർഥിനിയോടടക്കം ഇഫ്തികർ ലൈംഗികാതിക്രമം കാട്ടിയെന്നും പരാതിയുണ്ട്. കോളജ് അധികൃതർക്ക് കഴിഞ്ഞ വർഷം നവംബർ 15നാണ് പരാതി നൽകിയത്.

പരാതി സർവകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്കു കൈമാറി. പിന്നാലെ വൈസ് ചാൻസലർ അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. പിന്നീട് കഴിഞ്ഞ ദിവസം തിരിച്ചെടുക്കുകയായിരുന്നു.
Previous Post Next Post