മലയാളത്തില്‍ മറുപടി കൊടുത്തില്ലേൽ 'പണി' വരും; സർക്കാർ നടപടി സാധാരണക്കാരന് മനസിലാവണം, ആലങ്കാരിക പദങ്ങളും വേണ്ട



 തൃശൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണക്കാരന് മനസിലാകുന്ന മാതൃഭാഷയില്‍ മറുപടികള്‍ നല്‍കണമെന്ന് ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം. നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആര്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ഫയലുകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ കൈകാര്യം ചെയ്യണം. സേവനവകാശ നിയമപ്രകാരം മലയാളത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ 30 ദിവസത്തിനകം ഔദ്യോഗിക ഭാഷ വകുപ്പിനെ സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യുമെന്ന് യോഗം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര രാജ്യങ്ങള്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി/ സുപ്രീംകോടതി, ന്യൂനപക്ഷ ഭാഷാ പ്രദേശങ്ങള്‍, മറ്റു ചട്ടങ്ങള്‍/ നിയമം/ ബൈലോ പ്രകാരം അനുവദിക്കപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഇംഗ്ലീഷില്‍ കത്തിടപാടുകള്‍ നടത്താവൂ. തമിഴ്, കന്നഡ ഒഴികെയുള്ള ന്യൂനപക്ഷ ഭാഷകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്‍കാം. അംഗീകൃത ന്യൂനപക്ഷ ഭാഷകളായ തമിഴിലും കന്നഡയിലും തന്നെ മറുപടി നല്‍കണം.  അതേസമയം ഇവയുടെ കുറിപ്പ് ഫയലുകള്‍ പൂര്‍ണമായും മലയാളത്തിലായിരിക്കണം. ആലങ്കാരിക പദങ്ങള്‍ ഉപയോഗിക്കരുത്.  

ഉദ്യോഗസ്ഥരുടെ സീലുകള്‍, പേരുകള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡുകള്‍, വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ബോര്‍ഡുകള്‍, രജിസ്റ്ററുകള്‍/ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ മലയാളത്തില്‍ തയ്യാറാക്കി ഉറപ്പാക്കണം. മേല്‍പറഞ്ഞ സാഹചര്യങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് സീലുകള്‍ പതിപ്പാക്കാവൂ. പുതിയ ലിപി പരിഷ്‌കരണം അനുസരിച്ച ഫോണ്ടുകള്‍ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ പരിശീലനം ലഭ്യമാക്കണം. അതത് വകുപ്പ് മേധാവികള്‍ രണ്ടുമാസത്തില്‍ ഒരിക്കല്‍ ഔദ്യോഗിക ഭാഷ യോഗം ചേരണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ടി മുരളി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post