രാഷ്‌ട്രപതിയുടെ പച്ചക്കൊടി കിട്ടി; വി സി നിയമനവുമായി ഗവർണർ മുന്നോട്ട്



തിരുവനന്തപുരം: സംസ്ഥാന സർക്കാർ പാസാക്കിയ “ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിന്” രാഷ്‌ട്രപതി അംഗീകാരം നൽകാത്തതിനെ തുടർന്ന് കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

 ഗവർണറുടെ നടപടികളെ നിയന്ത്രിക്കുന്നതിനായി വ്യത്യസ്ത ബില്ലുകൾ നിയമസഭ പാസാക്കിയിരുന്നു. എന്നാൽ ഗവർണർ ഇതിൽ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

മൂന്നു സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന് രാജ്ഭവന്‍ അറിയിച്ചു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലിനും സാങ്കേതിക സര്‍വകലാശാല ഭേദഗതിയുമായി ബന്ധപ്പെട്ട അപലേറ്റ് ട്രൈബ്യൂണല്‍ ബില്‍, വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്ലിനും അനുമതിയില്ല.
എന്നാൽ ലോക് പാലിന്റെ അധികാരം ചുരുക്കുന്ന ബില്ല് രാഷ്‌ട്രപതി അംഗീകരിച്ചിരുന്നു.

ഇതോടുകൂടി കൂടുതൽ ശക്തനായ ഗവർണർ സർവ്വകലാശാലകൾ നടത്തുന്ന സ്വജന പക്ഷപാത നടപടികൾക്കെതിരെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ വിസി നിയമന പ്രക്രിയയുമായി മുന്നോട്ട് പോകാൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമപരമായി സാഹചര്യം അനുകൂലമായിരിക്കുകയാണ്. അടുത്ത നടപടി രാജ്ഭവന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുക എന്നതാണ്. 

കേരള, സാങ്കേതിക, കാര്‍ഷിക സര്‍വകലാശാലകള്‍ പാസാക്കിയ പ്രമേയങ്ങള്‍ റദ്ദാക്കപ്പെടുമെന്നും വ്യക്തമായിട്ടുണ്ട്.

Previous Post Next Post