വിവാഹാലോചനയിൽ നിന്നും യുവതി പിന്മാറി.. പ്രതികാരം.. 5 പേർക്ക് വെട്ടേറ്റു….




ആലപ്പുഴ ചെന്നിത്തലയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്.ആക്രമണത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു .. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രതിയായ രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

സജ്‌നയുടെ ഭര്‍ത്താവ് മരിച്ചതിന് ശേഷം പുനര്‍ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിനിടെ സജ്‌ന കുവൈറ്റില്‍ നഴ്‌സിങ് ജോലിക്കായി പോയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ സജ്‌ന നാട്ടില്‍ തിരിച്ചെത്തി.തുടർന്ന് താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു .

ഇന്നലെ രാത്രിയോടെ പ്രതി സജ്‌നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭര്‍ത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യില്‍ മൂര്‍ച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

 
Previous Post Next Post