സ്വകാര്യ ആശുപത്രിയിൽ ഡോക്ടറില്ലാത്ത സമയത്ത് കമ്പൗണ്ടർ ശസ്ത്രക്രിയ നടത്തി യുവതിക്ക് ദാരുണാന്ത്യം…….


ബീഹാർ :  ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. ഗർഭനിരോധന ശസ്ത്രക്രിയക്ക് വിധേയയായ 28 വയസുകാരിയാണ് സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്. ബിഹാറിലെ സമസ്പൂർ ജില്ലയിൽ പ്രവർത്തിക്കുന്ന അനിഷ ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിലാണ് സംഭവം. യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി.മുബാറക്പൂർ സ്വദേശിയായ ചന്ദൻ കുമാറിന്റെ ഭാര്യ ബബിത ദേവിയാണ് ഗർഭനിരോധന ശസ്ത്രക്രിയക്കായി സ്വകാര്യ ആശുപത്രിയിലെത്തിയത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് യുവതിയെ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയിൽ ഡോക്ടർമാർ ആരുമില്ലെന്ന് കമ്പൗണ്ടറും മറ്റ് ജീവനക്കാരും ആദ്യം യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കമ്പൗണ്ടർ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയിൽ യുവതിക്ക് ട്രിപ്പ് നൽകിയ ശേഷം രാവിലെ 11 മണിയോടെ ശസ്ത്രക്രിയ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ യുവതിയെ 10 കിലോമീറ്റ‍ർ അകലെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്തത്. എന്നാൽ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് മ‍ൃതദേഹം തിരികെ കൊണ്ടുവന്നു. യുവതിയുടെ ബന്ധുക്കൾ ആശുപത്രിക്ക് പുറത്ത് ബഹളം വെയ്ക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഡോക്ടറെയും ജീവനക്കാരെയും പ്രതികളാക്കി കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ശസ്ത്രക്രിയ നടത്തിയ കമ്പൗണ്ടർ അപ്പോഴേക്കും ക്ലിനിക്കിൽ നിന്ന് രക്ഷപ്പെട്ടു. ഇയാളെ ഇനിയും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.


Previous Post Next Post