ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പോലീസിന് പരാജയമെന്ന് കെ.കെ.രമ


ടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎൽഎ.

 സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. 

സൈബർ ആക്രമണത്തെ കുറിച്ചും സൈബറിടത്തിലെ വ്യാജ പ്രചാരണത്തെ കുറിച്ചും സംസാരിക്കവേ വാർത്താ സമ്മേളനത്തിൽ ശൈലജ വിതുമ്പിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം നേതാക്കൾ വിഷയമേറ്റെടുത്തു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് വനിതാ എംഎൽഎമാരുടെ പ്രതികരണം.

ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു. കേരളത്തിൽ പൊതു രംഗത്തുള്ള സ്ത്രീകൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് സൈബർ ആക്രമണമാണ്. സൈബർ ആക്രമണത്തിനെതിരെ ശൈലജയുടെ പരാതി കിട്ടി 20 ദിവസമായിട്ടും പൊലീസ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന് വ്യക്തമാക്കണം. ശൈലജയ്ക്ക് എതിരായ കൊവിഡ് കാല അഴിമതി ആരോപണം വ്യക്തി അധിക്ഷേപമല്ല. അത് രാഷ്ട്രീയമാണ്. 

ഇടതുമുന്നണി പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി എടുക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ആ അർത്ഥത്തിൽ പിണറായിക്കെതിരെ കൂടിയാണ് കെ. കെ ശൈലജയുടെ വാക്കുകളെന്നും രമ കുറ്റപ്പെടുത്തി.
Previous Post Next Post