'മനുഷ്യന്‍റെ ഗതികേട് മുതലെടുക്കരുത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി





കൊച്ചി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് റംസാൻ- വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും ഹൈക്കോടതി സർക്കാരിന് താക്കീത് നൽകി.
റംസാന്‍, വിഷു ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ച സമയം അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനമാണെങ്കില്‍ 100 ശതമാനവും കോടതി സര്‍ക്കാരിനൊപ്പം നില്‍ക്കും. കൂടാതെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടയെന്നും കോടതി ചോദിച്ചു. പക്ഷെ അതിന് തീരുമാനിച്ച സമയമാണ് കോടതിയെ അസ്വസ്ഥപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയൊരു നിലപാട് എടുത്തതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ കുറ്റം പറയാനൊക്കുമെന്നും കോടതി ചോദിച്ചു.

13 സാധനങ്ങൾ സബ്സിഡി നിരക്കിൽ തരുന്നു എന്ന് പറഞ്ഞ് സർക്കാർ അജണ്ട ഉണ്ടാക്കുന്നതിനെയാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നത്. സഹകരണ രജിസ്ട്രാര്‍ 2024 മാര്‍ച്ച് 6 നാണ് സര്‍ക്കാരിന് മുന്നില്‍ ശുപാര്‍ശ വെച്ചതെന്ന് പറയുന്നു. എന്തുകൊണ്ട് സര്‍ക്കാര്‍ അന്നൊന്നും തീരുമാനമെടുത്തില്ല. തെരഞ്ഞെടുപ്പ് വേളയിലാണോ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തേണ്ടതെന്നും കോടതി ചോദിച്ചു. സഹകരണ രജിസ്ട്രാറുടെ ശുപാര്‍ശയും അതിന്മേലെടുത്ത തീരുമാനങ്ങളും ഉച്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉച്ചയ്ക്കു ശേഷവും കോടതിയില്‍ വാദം തുടരും.
Previous Post Next Post