റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, വീശുന്നത് 120 കി.മീ വേഗത്തില്‍; അതീവ ജാഗ്രതാ നിര്‍ദേശം




ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. എല്ലാവരും സുരക്ഷിതരായി കഴിയണമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി എക്സില്‍ കുറിച്ചു.

ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി നില്‍ക്കുകയാണ്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേനയില്‍ നിന്നും എന്‍ഡിആര്‍എഫില്‍ നിന്നുമുള്ള 16 ബറ്റാലിയനുകളെ തീരപ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
Previous Post Next Post