ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും





ന്യൂഡൽഹി: മെയ് 20ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിങ്ങിന് എത്തുന്നത്.

ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മുകശ്മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഏറെ ചര്‍ച്ചയായ അമേഠിയിലും റായ്ബറേലിയിലും അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥി. ദിനേശ് പ്രതാപ് സിംഗ് ആണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാര്‍ഥി. അമേഠിയില്‍ ബിജെപിക്കായി സമൃതി ഇറാനിയും കോണ്‍ഗ്രസിനായി കിഷോരി ലാല്‍ ശര്‍മയും മത്സരിക്കും.

പ്രചാരണത്തിൻ്റെ അവസാന ദിനമായ ഇന്ന് വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി.


Previous Post Next Post