കലക്റ്ററുടെ കുഴിനഖ ചികിത്സയിൽ അന്വേഷണം; റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി3 മാസം മുമ്പും ജില്ലാ കലക്റ്ററുടെ ഭാഗത്തുനിന്ന് സമാനമായ ദുരനുഭവം ഉണ്ടായതായി ഡോക്റ്റർമാർ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.




തിരുവനന്തപുരം: കുഴിനഖം ചികിത്സിക്കുന്നതിനായി ഡോക്റ്ററെ വസതിയിലേക്ക് വിളിച്ചുവരുത്തിയ തിരുവനന്തപുരം ജില്ലാ കലക്റ്ററുടെ നടപടിയിൽ ചീഫ് സെക്രട്ടറിക്ക് അതൃപ്തി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറി വി. വേണു ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനോട് നിർദേശിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജനറൽ ആശുപത്രി സർജനിൽ നിന്നും ഡിഎംഒ യിൽ നിന്നും, കലക്റ്ററിൽ നിന്നും വിവരങ്ങൾ തേടി.
കഴിഞ്ഞ ദിവസമാണ് ജില്ലാ കലക്റ്റർ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്റ്ററെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാൽ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല. തുടർന്നും കലക്റ്റർ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തെന്നുമാണ് പരാതി. തുടർന്നാണ് ഡിഎംഒ ജനറൽ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്റ്ററുടെ വസതിയിലേക്ക് ഒരു ഡോക്റ്ററെ അയക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ജനറൽ സർജറി വിഭാഗത്തിലെ ഒരു ഡോക്റ്ററെ ഒപിയിലെ പരിശോധന നിർത്തിവെപ്പിച്ച് കലക്റ്ററുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. ഡോക്റ്റർ വീട്ടിലെത്തുമ്പോൾ കലക്റ്റർ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്റ്ററെ കണ്ടത്. കാലിൽ കുഴിനഖത്തിന്‍റെ പ്രശ്നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടർന്ന് ചികിത്സ നൽകിയശേഷം ഡോക്റ്റർ മടങ്ങുകയായിരുന്നു
Previous Post Next Post