മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ തോട്ടക്കാട്ട് മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം: യുവാക്കൾ അറസ്റ്റിൽ.





വാകത്താനം: മരുന്ന് ലഭിക്കാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ചിരംഞ്ചിറ എനാച്ചിറ ഭാഗത്ത് ചുരപ്പറമ്പിൽ വീട്ടിൽ മകൻ സിനോ ദേവസ്യ (23), ചെത്തിപ്പുഴ ചിരംഞ്ചിറ ഭാഗത്ത്  മോട്ടേപ്പറമ്പിൽ വീട്ടിൽ പ്രണവ് (24), പെരുന്ന പുഴവാത് ഹിദയത്ത് നഗർ ഭാഗത്ത് തേട്ടുപ്പറമ്പിൽ വീട്ടിൽ സുജിത്ത് (24) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം തോട്ടയ്ക്കാട് ആശുപത്രിപടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ  വന്ന് മരുന്ന് ചോദിച്ചിട്ട് കിട്ടാത്തതിലുള്ള വിരോധത്താൽ കടയിലെ ജീവനക്കാരെ ചീത്തവിളിക്കുകയും, ഭീഷണിപെടുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവറെയും, സമീപകടക്കാരനേയും കയ്യേറ്റം ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്. ഓ ഫൈസൽ.എ, എസ്.ഐ മാരായ അഷറഫ് കെ.എം, സജി പി.വി, സി.പി.ഓ മാരായ ജോഷി ജോസഫ്, ചിക്കു റ്റി.രാജു, വിനോദ്,സനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Previous Post Next Post