ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു..ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ…


വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരു കോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. മ്യൂസിയത്തിന് സമീപം തൊപ്പിക്കച്ചവടം ചെയ്യുന്ന 60കാരിയായ സുകുമാരിയമ്മ എടുത്ത സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന് കഴിഞ്ഞ ദിവസം ഒന്നാം സമ്മാനം അടിച്ചിരുന്നു. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. ഈ ടിക്കറ്റ് ആണ് ഇയാൾ തട്ടിയെടുത്തത്.

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ കണ്ണന്റെ പക്കൽ നിന്ന് എടുത്തത്. ഇതിൽ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽ നിന്ന് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നൽകി.

എന്നാൽ തനിക്ക് ലോട്ടറിയടിച്ചെന്നും ഈ ടിക്കറ്റ് എടുത്തയാൾ പണമില്ലാത്തതിനാൽ ടിക്കറ്റ് തിരികെ നൽകിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പൊളിച്ചത്. ലോട്ടറി ലഭിച്ചതിന് സുഹൃത്തുക്കൾക്ക് ഇയാൾ മധുരവും വിതരണം ചെയ്ത വിവരം അറിഞ്ഞപ്പോഴാണ് സുകുമാരിയമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്‌. മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതു സംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്
Previous Post Next Post