തര്‍ക്കുത്തരത്തിന് വേണ്ടിയല്ല തന്റെ വിമര്‍ശനം'; 'വിവരദോഷി' വിളിയില്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്





തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ്. തര്‍ക്കുത്തരത്തിന് വേണ്ടിയല്ല താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നും ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് പറയാനുള്ള കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞത്. മുഖ്യമന്ത്രി പറയാനുള്ളതും അദ്ദേഹം പറയട്ടെ. ആര്‍ക്കും ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും ഗീവര്‍ഗീസ് മോര്‍ കൂറിലോസ് പറഞ്ഞു.

കിറ്റ് രാഷ്ട്രീയത്തില്‍ ഒന്നിലധികം തവണ ജനം വീഴില്ലെന്നും പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ലെന്നും ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശനം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷക്കെത്തണമെന്നില്ല. ധാര്‍ഷ്ട്യം തുടര്‍ന്നാല്‍ വലിയ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂര്‍ത്ത് , വളരെ മോശമായ പൊലിസ് നയങ്ങള്‍, മാധ്യമ വേട്ട, സഹകരണ ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന അഴിമതികള്‍, പെന്‍ഷന്‍ മുടങ്ങിയത് അടക്കം പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങള്‍, എസ്എഫ്‌ഐയുടെ അക്രമാസക്ത രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, വലതു വല്‍ക്കരണ നയങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഈ തോല്‍വിക്ക് നിദാനം ആണെന്നും ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു.
ഗീവര്‍ഗീസ് മോര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രളയം വീണ്ടും വരണമെന്ന് പറയുന്ന ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി കടന്നാക്രമിച്ചു.


Previous Post Next Post