ലൈംഗികാരോപണം; സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു




ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സിആര്‍പിഎഫ് ഡിഐജി ഖജന്‍ സിങിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇന്‍സപ്‌കെടര്‍ ജനറലും സിആര്‍പിഎഫിന്റെ മുന്‍ സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍സിങിനെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തികച്ചും തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനായാണ് ഇത്തരമൊരു ആരോപണം മെന്നുമായിരുന്നു ഖജന്‍സിങിന്റെ അവകാശവാദം. അതേസമയം സംഭവത്തില്‍ സിആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ആഭ്യന്തര കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സിആര്‍പിഎഫ് അംഗീകരിക്കുകയും ഉചിതമായ അച്ചടക്ക നടപടിക്കായി യുപിഎസ്സിക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ചെയ്തിരുന്നു. രണ്ട് കേസുകളിലാണ് ഇയാള്‍ പ്രതിയായത്. സിആര്‍പിഎഫിന്റെ ചീഫ് സ്പോര്‍ട്സ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുള്ള സിങ് 1986-ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 1986-ലാണ് ആദ്യമായി സ്ത്രീകളെ കോംബാറ്റ് റാങ്കിലേക്ക് ഉള്‍പ്പെടുത്തിയത്.ആകെ 8,000 വനിതകളാണ് അര്‍ധ സൈനിക വിഭാഗത്തിലുള്ളത്.


Previous Post Next Post