സംസ്ഥാനത്ത് മുദ്രപത്രം കിട്ടാനില്ല : ആകെ ഉള്ളത് 20 രൂപയും അഞ്ച് രൂപയുടെ പത്രങ്ങളും !!


സംസ്ഥാനത്ത് മുദ്രപത്രം കിട്ടാനില്ല. ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്ട്രേഷനുള്ള ഇ-സ്റ്റാമ്പിംഗ് പരീക്ഷണം പൂർത്തിയാവും മുമ്പേ, നാസിക്കിലെ പ്രസിൽ നിന്ന് മുദ്രപത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിച്ച സർക്കാർ തീരുമാനമാണ് തിരിച്ചടിയായത്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ 20 രൂപയും അഞ്ച് രൂപയുടെയും മുദ്രപത്രങ്ങൾ മാത്രമേയുള്ളൂ. മറ്റ് തുകയ്ക്കുള്ളവ തീർന്നു.

ആധാരം ഒഴികെയുള്ള ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിംഗ് നടപടി എങ്ങുമെത്തിയിട്ടില്ല. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളാണ് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യം. ബോണ്ട്, വാടക കരാർ, സത്യവാങ്മൂലം എന്നിവയ്ക്കാണ് ഇവ വേണ്ടി വരുന്നത്. വലിയ തുകയുടെ വാടക കരാറിന് 500 രൂപയുടെ പത്രം മതിയാവും. അഞ്ച് രൂപയുടെയും 20 രൂപയുടെയും പത്രങ്ങൾ മൂല്യം കൂട്ടി (റീവാലിഡേറ്റ്) പ്രതിസന്ധി പരിഹരിക്കാൻ നടത്തിയ ശ്രമം വേണ്ടത്ര ഫലിച്ചില്ല. കാരണം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ മൂന്ന് ഓഫീസർമാർ മാത്രമാണ് ഇതിനുള്ളത്.

തിരുവനന്തപുരവും കാസർകോടും ഒഴികെയുള്ള 12 ജില്ലാ സ്റ്റാമ്പ് ഡിപ്പോകളിലും റീവാലിഡേറ്റ് ചെയ്യാൻ അനുമതിയുണ്ട്. സ്റ്റാമ്പ് ഡിപ്പോ ഓഫീസറുടെ മറ്റ് ജോലിത്തിരക്കുകൾക്കിടയിൽ വേണം ഇതും ചെയ്യാൻ. പൂർണമായി ഇ-സ്റ്റാമ്പിലേക്ക് മാറുകയാണ് പ്രതിവിധി.
Previous Post Next Post