ഗൾഫിൽ അവധിക്കാലം : പ്രവാസികളെ വലച്ച് വിമാന ടിക്കറ്റ് നിരക്ക്


കൊച്ചി: ഗൾഫിൽ അവധിക്കാലമായതോടെ വിമാന കമ്പനികളുടെ കൊള്ളയും ആരംഭിച്ചു. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചത്. കുടുംബമായി വരുന്നവർക്ക് ടിക്കറ്റ് ഇനത്തിൽ ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. മിക്ക ഗൾഫ് രാജ്യങ്ങളിലും സ്കൂളുകൾ അടച്ചിട്ടുണ്ട്. അവധിക്കാലത്ത് മതാപിതാക്കളും കുട്ടികളും എത്തുന്നത് മനസ്സിലാക്കിയ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് കുത്തനെ കൂട്ടി.

സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നും കേരളത്തിലേക്ക് ശരാശരി 12,000 രൂപയായിരുന്നു ടിക്കറ്റ് . എന്നാൽ, ഇപ്പോൾ 30,000 രൂപ നൽകിയാലെ യാത്ര ചെയ്യാൻ കഴിയു.
അബൂദബി, ദുബൈ, ഷാർജ, ദോഹ, കുവൈത്ത് സിറ്റി തുടങ്ങി ഗൾഫിൽ നിന്നുള്ള എല്ലാ സ്ഥലത്തുനിന്നും നേരത്തയുള്ളതിനെക്കാൾ ഇരട്ടി പണം നൽകിയാലെ നാട്ടിൽ എത്താൻ കഴിയൂ. പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.
കേരളത്തിൽനിന്നും ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. അവധിക്കാലം അവസാനിച്ച് പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്ന സെപ്റ്റംബർ, ഒക്ടോർ മാസങ്ങളിലും ഭീമമായ ടിക്കറ്റ് നിരക്ക് നൽകിവേണം യാത്ര ചെയ്യാൻ.
Previous Post Next Post