ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം കംബോഡിയയിലെ കോൾ സെൻ്റർ മുഖേന ഓൺലൈൻ തട്ടിപ്പ് ; നാലു മലയാളികൾ അറസ്റ്റിൽ


ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ നാലു മലയാളികൾ അറസ്റ്റിലായി.
കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48 വയസ്സ്), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37 വയസ്സ്), കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി സാദിക്ക് (24 വയസ്സ് ), തൃശ്ശൂർ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പോലീസിൻറെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പരാതിക്കാരനെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയിൽ ലാഭം നേടുന്നതിന് സഹായകരമായ രീതിയിൽ ഉപദേശം നൽകി വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം പരാതിക്കാരനിൽ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്തത്.

പരാതിക്കാരനും പ്രതികളും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് ഇന്ത്യയ്ക്ക് വെളിയിലാണെന്നു കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ നിധിൻരാജിൻറെ മേൽനോട്ടത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അസിസ്റ്റൻറ് കമ്മീഷണർ സി.എസ് ഹരിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്. എസ്.ഐമാരായ ഷിബു വി, സുനിൽകുമാർ എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബെന്നി ബി, പ്രശാന്ത് പി എസ്, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ വി, രാകേഷ് ആർ, മണികണ്ഠൻ എസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക സംസ്ഥാനത്തെ വിവിധ ദേശസാൽകൃത ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. മലയാളികളായ ചിലർ തട്ടിപ്പുകാരുമായി കമ്മീഷൻ തുക പറഞ്ഞുറപ്പിച്ച് സ്വന്തം ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്നതായും അക്കൗണ്ടിൽ വരുന്ന പണം പിൻവലിച്ച് കമ്മീഷൻ തുകയെടുത്തശേഷം ബാക്കി പണം ഏജൻറ് മുഖേന കൈമാറുന്നതായും കണ്ടെത്തി. ചില അക്കൗണ്ട് ഉടമസ്ഥർ പണം കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്ത സിം കാർഡും വിൽപ്പന നടത്തുന്നതും അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു.

കംബോഡിയയിലെ കോൾ സെൻറർ മുഖാന്തിരം കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന മലപ്പുറം പാപ്പന്നൂർ സ്വദേശി മനുവിൻറെ പ്രധാന സഹായിയാണ് അറസ്റ്റിലായ സാദിക്. ആകർഷകമായ കമ്മീഷൻ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് എടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്നത് ഇയാളാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന പണം ഡിജിറ്റൽ കറൻസിയായി മാറ്റി കംബോഡിയയിലേയ്ക്ക് അയയ്ക്കുന്നത് ഷെഫീക്ക് ആണ്. പണം തട്ടിയെടുക്കുന്നതിന് കമ്മീഷൻ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവർ അറസ്റ്റിലായത്. ഇവരെ കോടതി റിമാൻ്റ് ചെയ്തു.
കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.
Previous Post Next Post