ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോർജ്ജവിളക്ക് പ്രവർത്തിപ്പിക്കുന്ന ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ച പ്രതികൾ പോലീസ് പിടിയിൽ.







 പത്തനംതിട്ട :  ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോർജ്ജവിളക്ക് പ്രവർത്തിപ്പിക്കുന്ന  ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ച പ്രതികൾ പോലീസ് പിടിയിൽ.   വെച്ചിച്ചിറ കുമ്പിത്തോട്  കോളനിയിൽ പഞ്ചായത്ത് റോഡിൽ  സ്ഥാപിച്ചിരുന്ന സൗരോർജ വിളക്കിന്റെ  ബാറ്ററി ഇന്നലെ പകൽ ഒരു മണിയോടെയാണ് മോഷ്ടിക്കപ്പെട്ടത്. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തിൽ വീട്ടിൽ  ലിബിൻ കെ ചാക്കോ(30),  കൂത്താട്ടുകുളം വെച്ചൂച്ചിറ കാവും മുഖത്ത് വീട്ടിൽ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു(35)  എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ്  അറസ്റ്റ് ചെയ്തത്. 
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ്  മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കൾ കുടുങ്ങിയത്. ബാറ്ററി വെച്ചിരുന്ന ബോക്സ്  പോസ്റ്റിന്റെ ചുവട്ടിൽ    നശിപ്പിക്കപ്പെട്ട നിലയിൽ ഉപേക്ഷിച്ചിരുന്നു. ആകെ 10500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 
ബാറ്ററി മോഷ്ടിച്ചശേഷം ലിബിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർസൈക്കിളിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാംപ്രതി ആശിഷിനേയും പിന്നിലിരുത്തി  ലിബിൻ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി,  മോഷണം നടന്ന സ്ഥലത്തിന് സമീപം ജോലി ചെയ്യുന്ന ഒരാൾ പോലീസിനോട്‌ പറഞ്ഞിരുന്നു.ആശിഷിന്റെ മടിയിൽ ബാറ്ററി ദൃക്‌സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താൻ പോലീസിനെ സഹായിച്ചതും. 
     ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയ വെച്ചൂച്ചിറ പോലീസ്,  ഇടമൺ ഭാഗത്ത് മോട്ടോർസൈക്കിളിൽ ഇവർ സഞ്ചരിക്കുന്നതായി കണ്ടെത്തി. ഉടനടി അവിടെയെത്തി വാഹന പരിശോധനയിൽ ഏർപ്പെട്ട പോലീസിന് മുന്നിൽ മോഷ്ടാക്കൾ കുടുങ്ങുകയായിരുന്നു.  മന്ദമരുതി വെച്ചൂച്ചിറ റോഡിലൂടെ മന്ദമരുതി ഭാഗത്തുനിന്നും വെച്ചൂച്ചിറയിലേക്ക് അതിവേഗത്തിൽ ഓടിച്ചുവന്ന ബൈക്കിനെ തടഞ്ഞുനിർത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ  കുറ്റം സമ്മതിച്ച പ്രതികളെ  അറസ്റ്റ് ചെയ്തു
 സ്റ്റേഷനിൽ എത്തിച്ചു പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
സുഹൃത്തായ ലിബിന്റെ വീട്ടിൽ ഇന്നലെ പതിനൊന്നരയോടെ ആശിഷ് എത്തി.  മോഷണം പ്ലാൻ ചെയ്ത ശേഷം,  ഇരുവരും ബൈക്കിൽ കയറി കുമ്പിത്തോട് പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിന്റെ പോസ്റ്റിലെ ബോക്സ് പൊളിച്ച് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. ബോക്സ് അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ട മോഷ്ടാക്കൾ, റാന്നി ചേത്തോങ്കരയിലെ തമിഴ്നാട് സ്വദേശിയുടെ ആക്രി കടയിൽ ബാറ്ററി വിറ്റു. കിട്ടിയ 2200 രൂപയുമായി റാന്നിയിൽ എത്തി മദ്യപിച്ച ശേഷം ബാക്കി വന്ന തുക ഇരുവരും വീതിച്ചെടുത്തു. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ്  നടത്തിയ തെളിവെടുപ്പിൽ ബാറ്ററി കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ  എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ സായിസേനൻ, എ എസ് ഐ അൻസാരി, എസ് സി പി ഓമാരായ  ശ്യാം മോഹൻ,  പി കെ ലാൽ , സി പി ഓ അർജുൻ എന്നിവർ പങ്കെടുത്തു.
  
'
Previous Post Next Post