തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവർ യദു ഹൈക്കോടതിയെ സമീപിച്ചു. ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. സംഭവമുണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും കേസിലെ അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്നാണ് ആരോപണം.താല്‍ക്കാലിക ഡ്രൈവര് യദുവിനെ പിന്നെ കെഎസ്ആര്‍ടിസിയും ജോലിക്ക് വിളിച്ചില്ല. അച്ചനും അമ്മയും മൂന്ന് വയസ്സുള്ള കുഞ്ഞുമടക്കം കഴിയുന്ന കുടുംബം പട്ടിണിയിലായി. ഇതോടെയാണ് യദു ഹൈക്കോടതിയിലെത്തിയത്.
താല്‍ക്കാലിക ജോലിയാണെങ്കിലും സെക്യൂരിറ്റി ഡെപോസിറ്റായി പതിനായിരം രൂപ യദു കെഎസ് ആര്‍ടിസിയിൽ നല്കിയിട്ടുണ്ട്.ഇത് തിരികെ നല്‍കി പിരിച്ചുവിടാത്തതിനാൽ മറ്റൊരു ജോലിക്ക് പോകാൻ കഴിയില്ല എന്നാണ് യദുവിന്‍റെ ഹർജിയിൽ പറയുന്നത്. അതേ സമയം താൽക്കാലിക ജീവനക്കാരനായ യദുവിന് മറ്റൊരു ജോലിയിൽ പ്രവേശിക്കാൻ സാങ്കേതിക തടസ്സങ്ങളില്ലെന്നാണ് കെഎസ്ആർടിസി വിശദീകരണം. അപ്പോഴും വിവാദത്തിന് ശേഷം എന്ത് കൊണ്ട് യദുവിനെ തിരിച്ചുവിളിച്ചില്ലെന്നതിൽ കൃത്യമായ മറുപടിയില്ല.