കർണാടക ഷിരിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തണമേയെന്ന പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഇതിനിടെ ഇന്നലെ ഷിരൂരിലെ മണ്ണിടിച്ചിൽ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ച് തർക്കത്തെ തുടർന്നാണ് കാർവാർ എസ്.പി മനാഫിൻ്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും. ഇതിന് പിന്നാലെ തിരച്ചിൽ നടക്കുന്നയിടത്ത് നിന്നുള്ള സെൽഫി കാർവാർ എസ്പി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കാർവാർ എസ്പിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മലയാളികൾ കമൻ്റുകളുമായി എത്തിയിരിക്കുകയാണ്.
മനുഷ്യനാവടാ ആദ്യം, എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് ഫോട്ടോയ്ക്ക് താഴെയായി വരുന്നത്. സേവ്അർജുൻ ഹാഷ്ടാഗും ട്രെൻഡിംഗായിട്ടുണ്ട്. രാജ്യത്ത് സംഭവിച്ച ദുരിത മുഖങ്ങളിൽ ജീവൻ പണയംവച്ച് എത്തുന്ന രക്ഷാപ്രവർത്തകനാണ് രഞ്ജിത്ത്. തിരുവനന്തപുരം വിതുര ഗോകിൽ എസ്റ്റേറ്റിൽ ജോർജ് ജോസഫ്-ഐവ ജോർജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദ്രുതകർമ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനവുമായി ആദ്യമെത്തുന്ന സിവിലിയനാണ് രഞ്ജിത്. ഈ രഞ്ജിത്തിനെ എത്തിച്ചതിൻ്റെ പേരിലാണ് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായതും കാർവാർ എസ്.പി മനാഫിൻ്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും