കർക്കടക വാവുബലി: ക്ഷേത്രങ്ങളിലേക്ക് യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി; വിവരങ്ങൾക്ക് ഈ നമ്പരുകളിൽ വിളിക്കാം



തിരുവനന്തപുരം: കർക്കിടക വാവ് ബലി തർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ന്  (03.08.2024) വിവിധ യൂണിറ്റുകളിൽ നിന്ന് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെഎസ്ആർടിസി ബലിക്കടവിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.


തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ), വർക്കല, തിരുമുല്ലവാരം, കൊല്ലം, ആലുവ, ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം), തിരുനെല്ലി ക്ഷേത്രം, എന്നീ ബലി തർപ്പണ കേന്ദ്രങ്ങളിലാണ് പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി, കൺട്രോൾറൂമുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799 എന്നീ നമ്പരുകളിലേക്കും, സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - +919497722205 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

കൊച്ചിയിൽ മെട്രോ സർവ്വീസും കർക്കടക വാവ് ദിവസത്തിനായി ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൊച്ചി മെട്രോ സര്‍വീസ് സമയം ദീർഘിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും മെട്രോ സർവീസ് ഉണ്ടാകും. നാളെ ശനിയാഴ്ച ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ആദ്യ സർവീസ് പുലർച്ചെ 5.00 മണിക്ക് ആരംഭിക്കും. കൂടാതെ, 5.30നും സർവീസ് ഉണ്ടായിരിക്കും.

നാളെ പുലർച്ചെ മൂന്ന് മണി മുതൽക്ക് ബലി തർപ്പണം തുടങ്ങും. ആലുവയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 350 പോലീസുകാരെ സ്ഥലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചു. കൊല്ലത്ത് ബലിതർപ്പണം അവസാനിക്കുന്നതു വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കർക്കടകവാവ് രണ്ടു ദിവസമാണെങ്കിലും 4ന് അസ്തമയത്തിനു മുൻപ് 6 നാഴിക നക്ഷത്രമോ തിഥിയോ ഇല്ലാത്തതിനാൽ നാളെയാണ് ബലി കർമം അനുഷ്ഠിക്കേണ്ടത്.

വാവു ബലിക്കായി തിരുവിതാം കൂർ ദേവസ്വം ബോർ‌ഡ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ബലി തർപ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. പുലർച്ചെ മൂന്നോടെ ആരംഭിക്കുന്ന ബലിതർപ്പണം തിരക്കുള്ള ഇടങ്ങളിൽ ഉച്ചവരെ നീളും. ബലി തർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും കടവുകളിലും പുരോഹിതരെയും സഹ പുരോഹിതരെയും ദേവസ്വം വകുപ്പ് നിയമിക്കുന്നുണ്ട്.

Previous Post Next Post