രണ്ടു മാസം നീളുന്ന പൊതുമാപ്പ് കാലം പ്രഖ്യാപിച്ച് യുഎഇ.


വിവിധ കാരണങ്ങളാല്‍ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് നിയമത്തിന്റെ നൂലാമാലകളില്‍ അകപ്പെടാതെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ അവസരമൊരുക്കുകയെന്ന മനുഷ്യത്വപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി) വ്യക്തമാക്കി. 
സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് കാലാവധി രണ്ടു മാസം നീണ്ടുനില്‍ക്കും. 
ഈ ഗ്രേസ് പിരീഡില്‍ വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമം ലംഘിച്ചതു കാരണം ചുമത്തപ്പെട്ട പിഴകള്‍ ഒഴിവാക്കും. 

യുഎഇ സര്‍ക്കാര്‍ പിന്തുടരുന്ന അനുകമ്പയുടെയും മൂല്യങ്ങളുടെയും പ്രതിഫലനമെന്ന നിലയിലാണ് നിയമലംഘകര്‍ക്ക് അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പുതിയ അവസരം നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ തങ്ങളുടെ രേഖകള്‍ ശരിപ്പെടുത്തി രാജ്യത്ത് തുടരുകയോ, പൊതുമാപ്പിന്റെ ആനുകൂല്യം കൈപറ്റി രാജ്യം വിടുകയോ ചെയ്യണമെന്നും ഐസിപി അഭ്യര്‍ഥിച്ചു.   പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഇന്നലെയാണ് യുഎഇ വീണ്ടും പൊതുമാപ്പ് പ്രഖ്യാപനം നടത്തിയത്. മുന്‍പും പല കാലങ്ങളില്‍ യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നവര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍  നാടണയാന്‍ സാധിക്കുക.
Previous Post Next Post