കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ..അമ്പരന്ന് മുംബൈ പൊലീസ്….


ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടില്‍ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ പത്താം തീയതി ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറില്‍ ഡ്രൈവറോടൊത്ത് മുംബൈക്ക് വരുന്നതിനിടെ, പുലര്‍ച്ചെ മൂന്നു കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീപാതയില്‍ വാഹനം തടഞ്ഞ് ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ത്ത് കാര്‍ യാത്രികരെ മര്‍ദിച്ച് പുറത്തിറക്കി കാര്‍ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന എഴുപത്തി മൂന്ന് ലക്ഷത്തില്‍പരം രൂപ കൊള്ളയടിച്ച ശേഷം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ആക്രമണത്തില്‍ വ്യവസായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം വാഹന നമ്പറുകള്‍ കണ്ടെത്തിയെങ്കിലും അവ വ്യാജനമ്പറുകളായിരുന്നു. ഇതിനാല്‍ ഇത്തരത്തില്‍ ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കേരളത്തിലെ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.കൊള്ള സംഭവവുമായി സാദൃശ്യമുള്ളതിനാല്‍ പല്‍ഘാര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയും തൃശുര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് അയക്കുകയുമായിരുന്നു.

ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോള്‍പ്ലാസയിലെ അവ്യക്ത സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പൊലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയും നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പേ ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പൊലീസിന് കൈമാറുകയുമായിരുന്നു. ചാലക്കുടി പൊലീസ് സംഘത്തിന്റെ വേഗതയും മികവും അമ്പരിപ്പിച്ചുവെന്ന് മുംബൈ പൊലീസ് പറഞ്ഞു.
Previous Post Next Post