വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമം’; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന് ചെന്നിത്തല





കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാരംഗത്തെ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ആവില്ലെന്ന് രമേശ് ചെന്നിത്തല. സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ് നിൽക്കുന്നത്. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ഉൾപ്പെടെ ശ്രമിക്കരുത്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്നും ചോദിച്ചു. 



  അതേ സമയം, ബലാത്സംഗകേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. 

 ‘ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണ്. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല’. മുകേഷ് എംഎൽഎയുടെ രാജിക്കായി പാർട്ടിയിലെ ആളുകൾ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. 
Previous Post Next Post