ഇന്ന് വൈകുന്നേരം 6.30, നിലമ്പൂരിൽ വിശദീകരണ യോ​ഗം വിളിച്ച് പി വി അൻവർ എംഎൽഎ; ഉറ്റുനോക്കി രാഷ്ട്രീയ കേരളം




സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അൻവര്‍ യോഗം വിളിച്ചിരിക്കുന്നത്. വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസം പി വി അൻവറിന്‍റെ വാര്‍ത്താസമ്മേളനം. നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.

പി വി അൻവര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ തന്നെ പി വി അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിച്ചിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അൻവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ മറുനാടന്‍റെ ആരോപണങ്ങളാണ് പി വി അൻവർ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.പലരും കമ്യൂണിസ്റ്റ് പാർട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാർട്ടി അധികാരത്തിലെത്തിയിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പി വി അന്‍വറിന്‍റെ നീക്കങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയില്‍ ഇന്നും നാളെയുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അന്‍വറിന്‍റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാൽ നേതൃത്വം കാണുന്നത്.



Previous Post Next Post