സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന്; അൻവറിന്റെ ആരോപണങ്ങളും ചർച്ചയാകും




തിരുവനന്തപുരം: പിവി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങൾ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നിൽക്കെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്.

അൻവറിന്റെ ആരോപണങ്ങൾ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയിലെത്തി നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യോഗം എന്നതിനാൽ വിഷയം ചൂടേറിയ ചർച്ചകൾക്കു തന്നെ വഴി തുറക്കും. വിവാദങ്ങളിൽ സിപിഐക്ക് അതൃപ്തിയുണ്ട്. ആരോപണങ്ങൾ കൈകാര്യം ചെയ്ത രീതിയടക്കം യോഗത്തിൽ വിമർശന വിധേയമായേക്കും.

പാലക്കാട്ടെ സമാന്തര കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസം നീളുന്ന യോഗത്തിന്റെ അജണ്ട. പത്തനംതിട്ടയിലെ അഴിമതി ആരോപണവും ചർച്ചയാകും. ബലാത്സംഗ കേസിൽ പ്രതിയായ മുകേഷ് എംഎൽഎയുടെ രാജി അനിവാര്യമാണെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാൽ സിപിഎം രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇതിലെ അമർഷവും യോഗത്തിൽ പ്രകടമാകും.

അൻവറിന്റെ തുറന്നു പറച്ചിൽ നിൽക്കെ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. യോഗത്തിൽ പി ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കും. ശശി അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാട് പല നേതാക്കളും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Previous Post Next Post